BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Saturday, 14 December 2013

ചിത്രശോഭ മാഞ്ഞു. (C. N. Karunakran Died)

പ്രമുഖ ചിത്രകാരന്‍ സി. എന്‍. കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.


1940ല്‍ ത്രിശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്ത് ജനിച്ചു. വിഖ്യാത ചിത്രകാരന്മാരായ ഡി. പി. റോയിയുടെയും കെ. സി. എസ്. പണിക്കരുടേയും മറ്റും ശിഷ്യത്വത്തില്‍ ചിത്രകല പഠിക്കാനവസരമുണ്ടായിട്ടുണ്ട്. ചെന്നെയിലെ പഠനത്തെത്തുടര്‍ന്ന് പരസ്യചിത്രങ്ങളെടുക്കുകയും കലാസംവിധാനരംഗത്ത് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു ഇദേഹം. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ആര്‍ട്ട് ഗാലറിയായ 'ചിത്രകൂടം' ആരംഭിച്ചതും സി. എന്നിന്റെ നേതൃത്വത്തിലായിരുന്നു. മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഒരേ തൂവല്‍പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം' തുടങ്ങി നിരവധി മലയാളം സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലും മറ്റും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1964ല്‍ മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, 1971, 1972, 1975 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ ഈ കലാകാരന് ലഭിച്ചു. 2005ല്‍ കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു.

സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍


Thursday, 12 December 2013

'ആം ആദ്മി'കള്‍ താരങ്ങളാകുമ്പോള്‍...! (Aam Admi)

അടുത്തകാലത്ത് ഒരുപക്ഷേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ഒരു ഒന്നായിരിക്കും ' ആം ആദ്മി' എന്നത്. ഈ ഹിന്ദി വാക്കുകളുടെ മലയാളം അര്‍ത്ഥം 'സാധാരണക്കാരന്‍' എന്നാണ്. കോര്‍പറേറ്റ് ഭീമന്മാരുടേയും വന്‍ കള്ളക്കടത്തുകാരുടേയും ഗ്ലാമര്‍ താരങ്ങളുടെയും ഒക്കെ പേരുകള്‍ അലയടിച്ചുകൊണ്ടിരുന്ന മാധ്യമവേദികളിലെല്ലാം ഈ പാവം ആം ആദ്മി എങ്ങനെ കയറിപ്പറ്റി? അത് ആധുനിക ഇന്ത്യയുടെ ചരിത്രമാവുകയാണ്. 


അഴിമതിയിലും കൈയൂക്കിലും വര്‍ഗീയതയിലുമൊക്കെ മൂക്കോളം മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്  ആം ആദ്മിയെ താരമാക്കിയതിന് പിന്നില്‍ പലരുണ്ട്, അണ്ണാ ഹസാരെ മുതലിങ്ങോട്ട്. എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ ബലപരീക്ഷണത്തിന് മുതരാവുന്ന നിലയില്‍ ഈ 'സാധാരണക്കാരനെ' ശക്തനാക്കിയതിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് കൊടുക്കേണ്ടിവരും... അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്. 15 വര്‍ഷങ്ങളോളം ഡല്‍ഹി എന്ന രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച ഷീല ദീക്ഷിതിനെ പരമ്പരാഗത പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ മലര്‍ത്തിയടിച്ച് വിജയിച്ച് ആം ആദ്മിയുടെ ശക്തി, ജനാധിപ്യത്തിന്റെ ശക്തി, തെളിയിച്ചുകൊടുത്തുവെന്നതാണ് കേജ്‌രിവാളിനെ ആധുനിക കാലത്ത് പ്രസക്തനാക്കുന്നത്.
2012 നവംബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജനനം. നവംബര്‍ 26നായിരുന്നു ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കാനും തലമുതിര്‍ന്നവരേക്കാള്‍ ജനവിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു എന്നത് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന പരിവര്‍ത്തനവാദത്തെ സാധാരണജനസമൂഹം എത്രമാത്രം പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി. ആദ്യ ഇലക്ഷന്‍ ബലബലത്തില്‍ത്തന്നെ 28 സീറ്റുകള്‍ നേടുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കേജ്‌രിവാള്‍
1968 ആഗസ്റ്റ് 16ന് ഹരിയാനയിലെ ഹിസാറില്‍ ഒരു സമ്പന്ന ബനിയ കുടുംബത്തിലാണ് അരവിന്ദ് കേജ്‌രിവാളിന്റെ ജനനനം. പിതാവ് രാം കേജ്‌രിവാള്‍ എന്‍ജിനീയറായിരുന്നു. മാതാവ് ഗീതാ ദേവി. പ്രശസ്തമായ ഖരഗ്പൂര്‍ ഐഐറ്റിയില്‍നിന്നും എന്‍ജിനീയറിംഗ് ബിരുദമെടുത്ത കേജ്‌രിവാള്‍ 1989 മുതല്‍ 1992 വരെ ടാറ്റ സ്റ്റീലില്‍ ജോലി ചെയ്തു. പിന്നീട് സിവില്‍ സര്‍വീസ് പരിശീനത്തിുലക്ക് മാറിയ അരവിന്ദ് 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ചേര്‍ന്നു. 2006ല്‍ ഡല്‍ഹി ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണറായിരിക്കെ സര്‍വീസില്‍നിന്ന് രാജിവച്ചു. അണ്ണാ ഹസാരെയുടെ അനുയായിയായി അഴിമതിവിരുദ്ധസമരങ്ങളില്‍ അണിചേര്‍ന്നു . അധികം വൈകാതെ അണ്ണാ ഹസാരെയുമായി ആശയ വൈരുധ്യങ്ങളുണ്ടായി പിരിഞ്ഞെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. ജനപ്രതിനിധികളെ അഴിമതിവിരുദ്ധ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന ജന ലോക്പാല്‍ ബില്ല് തയാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിവരാവകാശ നിയമം നടപ്പാകുന്നതിലും കേജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളാണ് വഴിവച്ചത്.
2006ലെ മാഗ്‌സസെ പുരസ്‌ക്കാരം കേജ്‌രിവാളിന് ലഭിച്ചിട്ടുണ്ട്. ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ട് കുട്ടികള്‍.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ സാധാരണ ജനത്തിന് വോട്ടു ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമൊന്നും ഇല്ലായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിനൊരു മാറ്റം വന്നിരിക്കുകയാണ്. ജീര്‍ണിച്ച സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിന്  രക്തരൂക്ഷിത വിപ്ലവങ്ങളേക്കാള്‍ സാധാരണക്കാരന്റെ ചെറിയ ചെറിയ ചുവടുവയ്പുകള്‍ക്ക് സാധിക്കും എന്നതിന്റെ ശക്തമായ ഉദാഹരണമായിരിക്കുകയാണ് ആം ആദ്മിയുടെ വിജയം. ജനാധിപത്യത്തില്‍ 'ആം ആദ്മി'യും താരമാവുകയാണ്!

Thursday, 5 December 2013

നെല്‍സണ്‍ മണ്ടേല വിടവാങ്ങി (Nelson Mandela died)

ദക്ഷിണാഫ്രിക്കക്കും ലോകത്തിനും ഇത് കറുത്തദിനം.   വര്‍ണവിവേചനത്തിന്റെയും അടിമത്തത്തിന്റേയും  ഇരുണ്ട ചങ്ങലകളില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ ഉണര്‍ത്തിയ സമരനായകന്‍ നെല്‍സണ്‍ മണ്ടേലയെ മരണം വന്നു വിളിച്ചിരിക്കുന്നു.


ദീര്‍ഘകാലമായി രോഗക്കിടക്കയിലായിരുന്ന മണ്ടേല ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലാണ് 95കാരനായിരുന്ന മണ്ടേല അന്ത്യശ്വാസം വലിച്ചത്. അഹിംസയിലൂന്നിയ സമരശക്തി തെളിയിച്ച ഗാന്ധിജിയ്ക്ക് ശേഷം ലോകം ആ പാതയില്‍ ചരിക്കുന്ന മറ്റൊരു വിശ്വവ്യക്തിയെ കാണുകയായിരുന്നു മണ്ടേലയില്‍.
കറുത്തവര്‍ഗ്ഗ വിമോചനത്തിന് വെള്ളക്കാരുടെ ഭരണകൂടത്തോട് പൊരുതിയ മണ്ടേലയെ അധികൃതര്‍ 27 വര്‍ഷത്തോളം റോബന്‍ ദ്വീപിലെ ജയിലില്‍ തടവിലട്ടു. തടവില്‍ കിടന്നും തന്റെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ പ്രോജ്വലിപ്പിച്ച ആ സമരനായകന്‍ ഒടുവില്‍ പുറത്തുവന്നത്  സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രമെഴുതിക്കൊണ്ടായിരുന്നു. 1964ല്‍ ജയിലിലടയ്ക്കപ്പെട്ട മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11ന്. ആ വിരോചിത പോരാട്ടത്തെ മാനിച്ച് 1993ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നല്‍കപ്പെട്ടു.
1994ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ ജനവിധി തേടിയ മണ്ടേല ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി. 1994 ഏപ്രില്‍ 14ന് വര്‍ണ്വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള  നിയമവും നിലവില്‍വന്നു.
1979ല്‍ നെഹ്‌റു അവാര്‍ഡും 1990ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി നമ്മുടെ രാജ്യം ആ മഹാനുഭാവന് ആദരമര്‍പ്പിച്ചു.
1918 ജൂലൈ 18ന്  ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റുവിലുള്ള ഉംവേസോ എന്ന ഗ്രാമത്തിലാണ് മണ്ടേല ജനിച്ചത്. സോസ ഭാഷ സംസാരിക്കുന്ന മാഡിബ വംശത്തില്‍പെട്ടയാളാണ് ഇദ്ദേഹം. 'ദക്ഷിണാഫ്രിക്കയുടെ പിതാവ'് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

നെല്‍സണ്‍ മണ്ടേലയുടെ ലഘുജീവചരിത്രം വീഡിയോ കാണാം...




Wednesday, 4 December 2013

ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിത്തിളക്കം!

ബ്രസീലിലെ ബ്രസീലിയയില്‍ നടക്കുന്ന ലോക സ്‌കൂള്‍ ഒളിംപ്യാഡില്‍ മലയാളിക്കുട്ടികളിലൂടെ ഇന്ത്യന്‍ കുതിപ്പ്. 60 അംഗ ഇന്ത്യന്‍ ടീമില്‍ 7 കുട്ടികള്‍ കേരളത്തില്‍നിന്നാണ്.
കോട്ടയം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായ അഞ്ജലി ജോസ് 400 മീ. ഹര്‍ഡില്‍സില്‍ വെള്ളി നേടി. കോട്ടയം എം. ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ബബിത സി. ആണ് മറ്റൊരു മെഡല്‍ ജേതാവ്. 800 മീറ്ററില്‍ ബബിത വെങ്കലം നേടി. നേരത്തെ, കഴിഞ്ഞ സെപ്റ്റംബറില്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലും 800 മീറ്ററില്‍ ബബിത വെങ്കലം നേടിയിരുന്നു. കൂടാതെ സ്വര്‍ണ്ണം നേടിയ 4 x 400  മീറ്റര്‍  റിലേ ടീമിലും ബബിയ അംഗമായിരുന്നു. 1500 മീറ്ററില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ലേഖ ഉണ്ണിയും വെങ്കലം നേടി.
ഡല്‍ഹിക്കാരന്‍ ശക്തി സോളങ്കിയാണ് മറ്റൊരു മെഡല്‍ ജേതാവ്.  ആണ്‍കുട്ടികളുടെ ഷോട്പുടില്‍ സോളങ്കി വെങ്കലം നേടി.

Monday, 2 December 2013

ആമസോണിന് ഓര്‍ഡര്‍ കൊടുത്തോളൂ... പാഴ്‌സല്‍ വിമാനത്തില്‍ വീട്ടുമുറ്റത്തെത്തും...!

ജോലിക്ക് ആളെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഫാക്ടറികളിലും കടകളിലും എന്തിന് ഓണത്തിന് പുലികളിക്ക് വേഷം കെട്ടാന്‍ പോലും അന്യ നാട്ടുകാരെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലും. ഇത് തന്നെയാണ് ആഗോളതലത്തിലും എന്നു തോന്നുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിന്റെ പുതിയ നീക്കത്തെപ്പറ്റി അറിയുമ്പോള്‍ നമുക്കിത് ഉറപ്പിക്കാം. 

ആമസോണ്‍ അമേരിക്കയില്‍ ഉപഭോക്താക്കള്‍ക്ക്‌ ഓര്‍ഡറുകളെത്തിക്കാന്‍ ആളി ല്ലാത്ത ചെറുവിമാനം (drone) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ്  'പ്രൈം എയര്‍ ' ( Prime Air) എന്നു പേരിട്ടിരിക്കുന്ന പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്  അറിയിച്ചു. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. 'ഒക്ടോകോപ്റ്റര്‍ ' ( Octocopter ) എന്നാണ് ഡെലിവറി ഡ്രോണിനിട്ടിരിക്കുന്ന പേര്.  അരമണിക്കൂര്‍ കൊണ്ട് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.


ആമസോണ്‍ പ്രൈം എയര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം...


എന്നാല്‍ പ്രൈം എയര്‍ സര്‍വീസ്  പ്രവര്‍ത്തികമാകാന്‍ അഞ്ചു വര്‍ഷമെങ്കി ലുമെടുക്കും. തല്ക്കാലം ഇതിന് തടസ്സമായി ചില നിയമപ്രശ്‌നങ്ങളുമുണ്ട്. യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) ആളില്ലാവിമാനങ്ങള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇതുവരെ അനുവാദം നല്‍കിയിച്ചില്ല. പോലീസിന്റെയും ഗവണ്‍മെന്റ് ഏജന്‍സികളുടെയും ആവശ്യത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. 

Top News

Labour India