BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 10 October 2013

മലാലയ്ക്ക് സഖറോവ് പുരസ്‌ക്കാരം


മലാല വീണ്ടും ലോകത്തിന്റെ ശ്രദ്ധയില്‍. താലിബാന്‍ നയത്തിനെതിരായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദിച്ചതിന് വെടിയുണ്ടയേറ്റുവാങ്ങേണ്ടിവന്ന പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസുഫ്‌സായിക്ക് സഖറോവ് മനുഷ്യാവകാശ പുരസ്‌ക്കാരം. യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്നതാണ് അന്താരാഷ്ട്ര പ്രസിദ്ധമായ ഈ സമ്മാനം. താലിബാന്‍ ശക്തികേന്ദ്രമായ പാകിസ്ഥാനിലെ സ്വാത്‌മേഘലയിലെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് എതിരെ താലിബാന്‍ ഭീഷണിയുണ്ടായപ്പോള്‍ അതിനെതിരെ കുറിപ്പുകളെഴുതുകയും അന്താരാഷ്ട്ര ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് സ്‌കൂളില്‍നിന്നും വരും വഴി മലാലയെ വെടിവച്ച് വീഴ്ത്തിയത്. എന്നാല്‍ വിദേശത്ത് നടത്തിയ നീണ്ട ചികിത്സയിലൂടെ അത്ഭുകരമായി ജിവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മുന്‍ സോവിയറ്റ് യൂണിയനിലെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടിയ ശാസ്ത്രജ്ഞനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ളതാണ് പുരസ്‌ക്കാരം. 'റഷ്യന്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്' എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. 1988ലാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തപ്പെട്ടത്. 50000 യൂറോ (ഏതാണ്ട് 40 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസനായകന്‍ നെല്‍സണ്‍ മണ്ടേലയായിരുന്നു ആദ്യ വിജയി. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, മ്യാന്‍മറിലെ പട്ടാളഭരണത്തിനെതിരെ സമരം നയിച്ച ഓങ് സാന്‍ സൂചി, വ്യവസ്ഥകളെ വെല്ലുവിളിച്ച് യാഥാസ്ഥിതികരുടെ ഭീഷണി നേരിട്ട ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സഖറോവ് പുരസ്‌ക്കാരം നേടിയ പ്രമുഖരുടെ പട്ടികയിലുണ്ട്. നിരവധി അന്താരാഷ്്ട്ര സംഘടനകളും ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

ആന്ദ്രേ സഖറോവ് 
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി സംവിധാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റ്.

No comments:

Post a Comment

Top News

Labour India