BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Thursday 26 September 2013

കടല്‍ തന്ന സമ്മാനം...

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അടുത്തയിടെ ഒരു വലിയ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും അതിലൊന്നും ഇപ്പോള്‍ അവിടത്തുകാര്‍ക്ക് പ്രശ്‌നമില്ല. കാരണം ഭൂകമ്പം അവര്‍ക്കൊരു സമ്മാനം നല്‍കിയിട്ടാണ് കടന്നു പോയത്. സമ്മാനമെന്താണന്നല്ലേ...?! ഒരു ചെറു ദ്വീപ്!


ബലൂചിസ്ഥാനില്‍ ഭൂകമ്പം നടന്നയുടനെ അടുത്തുകിടക്കുന്ന അറബിക്കടലില്‍നിന്ന് ഒരു ചെറു ദ്വീപ് ഉയര്‍ന്നുവരികയായിരുന്നു. ഗ്വാദര്‍ തുറമുഖത്തിനടുത്താണ് ഈ 70 അടിയോളം ഉയരത്തില്‍ ദ്വീപ് ഉയര്‍ന്നുവന്നത്. ദ്വീപിന് 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുണ്ട്. ഇപ്പോള്‍ ഇതിന് അവിടത്തുകാര്‍ പേരുമിട്ടു... ഭൂകമ്പദ്വീപ് എന്നര്‍തഥം വരുന്ന 'സല്‍സാല ജസീറ'.
പുതിയ ദ്വീപ് കാണാനും അവിടെ നടക്കാനുമൊക്കെ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം ദ്വീപില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ അധികൃതര്‍ ജനങ്ങളെ അവിടെ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്.

ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളെ പിടിച്ചു കുലുക്കിയ, റിച്ചര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മുന്നൂറില്‍പ്പരം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

1999ലും 2011ലും പാകിസ്ഥാനിലെ മക്രാന്‍ തീരത്തിനടുത്ത് ഇതുപോലെ ദ്വീപുകള്‍ ഉയര്‍ന്നു വന്നിരുന്നു. അതൊന്നും തന്നെ ഭൂകമ്പഫലമായിട്ടായിരുന്നില്ല. എന്നാല്‍ അധികം താമസിയാതെതന്നെ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് അവ തകര്‍ന്ന്‌പോകുകയും ചെയ്തു.

Wednesday 25 September 2013

മാത്‌സ് ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം

മാത്‌സ് ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സമയമായി. കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന ഈ പരീക്ഷയിലേക്ക് ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
2013 ഡിസംബര്‍ 6ന് പ്രാഥമിക പരീക്ഷ നടക്കും. തുടര്‍ന്ന് 2014 ജനുവരി 18ന് രണ്ടാം ഘട്ട പരീക്ഷയും നടക്കും. ഒന്നാം റാങ്കിന് സ്വര്‍ണമെഡല്‍ നല്‍കും. മറ്റ് റാങ്കുകാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമുണ്ടാവും.

രജിസ്‌ട്രേഷന്‍, പരീക്ഷ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം കേരള ഗണിതശാസ്ത്ര പരിഷത്ത്, മണര്‍കാട് പി. ഒ., കോട്ടയം-19 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

Sunday 22 September 2013

മലയാളിക്കുട്ടികള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി


ദ്യമായി സംഘടിപ്പിക്കപ്പെട്ട ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അതും മലയാളി കായിക താരങ്ങളുടെ മികവില്‍. 

പി. യു. ചിത്ര

മലേഷ്യയില്‍ നടന്ന മീറ്റില്‍ 12 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവും നേടി നാം 12 തന്നെ സ്വര്‍ണ്ണവും 14 വെള്ളിയും 10 വെങ്കലവും നേടിയ ആതിഥേയര്‍ക്ക്‌ പിന്നിലെത്തി.
അഫ്‌സല്‍
1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടങ്ങളിലും 4 x 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി ട്രിപ്പിള്‍ നേട്ടം കൈവരിച്ച പി. യു. ചിത്ര മീറ്റിലെ താരോദയമായി. മത്സരിച്ച ആദ്യ രാജ്യാന്തരമീറ്റില്‍ തന്നെ ഇത്തരമൊരു നേട്ടം ചിത്രയുടെ തിളക്കമേറ്റുന്നു. പാലക്കാട്‌ മുണ്ടൂര്‍ സ്‌കൂളിന്റെ പ്രിയ പുത്രിയാണ്‌ ചിത്ര. നേരത്തെ ദേശീയ സ്‌കൂള്‍ മീറ്റിന്റെ താരമായ ചിത്ര നാനോ കാറുമായെത്തിയത്‌ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പാലക്കാട്‌ പറളി സ്‌കൂളിലെ വി. വി. ജിഷ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4 x 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി. റിലേയിലെ സ്വര്‍ണ്ണനേട്ടത്തില്‍ സി. ബബിതയും പങ്കാളിയായി.
800 മീറ്റര്‍, 1500 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണ്ണം കൊയ്‌തുകൊണ്ട്‌ പാലക്കാട്ടുകാരനായ മുഹമ്മദ്‌ അഫ്‌സലും താരത്തിളക്കമായി. ദേശീയ സ്‌കൂള്‍ മീറ്റില്‍ വ്യക്തിഗത മികവിന്‌ ചിത്രയോടൊപ്പം അഫ്‌സലും നാനോ കാര്‍ നേടിയിരുന്നു. 
അഫ്‌സലും കോച്ച്‌ മനോജുമായുള്ള അഭിമുഖം ശ്രദ്ധിക്കൂ...  
കേരളത്തിന്റെ അഭിമാന താരത്തെയാണ്‌ ലേബര്‍ ഇന്‍ഡ്യ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌. 
ഇക്കഴിഞ്ഞ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ രണ്ട്‌ സ്വര്‍ണ്ണം നേടിയ പി. മുഹമ്മദ്‌ അഫ്‌സല്‍. കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായികമേളയിലും രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം മൂന്ന്‌ മെഡലുകള്‍ നേടി വ്യക്തിഗത ചാംപ്യനായിരുന്നു അഫ്‌സല്‍. അന്ന്‌ യു. പി. യിലെ ഇറ്റാവയില്‍നിന്ന്‌ പ്രശംസകള്‍ക്കും മെഡലുകള്‍ക്കും ഒപ്പം അഫ്‌സല്‍ വീട്ടിലേക്ക്‌ കൊണ്ടുവന്ന കുഞ്ഞു നാനോയ്‌ക്ക്‌ ഒരു ബെന്‍സ്‌ കാറിന്‌ കിട്ടാത്ത സ്വീകരണം നാട്ടുകാര്‍ നല്‍കിയത്‌ അത്‌ അഫ്‌സലിന്റെ കാറായതുകൊണ്ടായിരുന്നു. അഫ്‌സലിനോടും അഫ്‌സലിന്റെ എല്ലാമെല്ലാമായ ഗുരു മനോജ്‌ സാറിനോടും നമുക്ക്‌ കുറച്ചു വിശേഷങ്ങള്‍ ചോദിക്കാം...
  • അഫ്‌സലിന്റെ വീട്ടുകാര്യങ്ങള്‍ പറയൂ...
``ഒറ്റപ്പാലത്താണ്‌ വീട്‌. പിതാവ്‌ മുഹമ്മദ്‌ ബഷീര്‍. മാതാവ്‌ അസീന. ഒരു ചേച്ചി. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിതാര.''
  • പറളി സ്‌കൂളിലെത്തിയതും ദീര്‍ഘ/മധ്യദൂര ഇനങ്ങളില്‍ പരിശീലനം തുടങ്ങിയതുമൊക്കെ എങ്ങിനെയാണ്‌?
``എട്ടാം ക്ലാസിലാണ്‌ പറളി സ്‌കൂളില്‍ ചേര്‍ന്നത്‌. മനോജ്‌ സാറാണ്‌ ഇപ്പോഴത്തെ ഇനങ്ങളിലേക്ക്‌ തിരിച്ചുവിട്ടത്‌. ഞാനെന്തെങ്കിലും നേട്ടമുണ്ടാക്കിയെങ്കില്‍ അതിന്റെ കാരണം മനോജ്‌ സാറാണ്‌.''
ഭാവി പ്രതീക്ഷകള്‍?
``നല്ല ഒരു കായികതാരമായി മാറണം. ഒരു നല്ല ജോലി നേടണം. എല്ലാം മനോജ്‌ സാര്‍ പറയുന്നപോലെ.''

  • നാനോയെവിടെയുണ്ട്‌?
``വീട്ടിലുണ്ട്‌. എനിക്ക്‌ ഡ്രൈവിംഗ്‌ അറിയില്ല. ഉപ്പയോടൊപ്പം ചിലയിടത്തൊക്കെ നാനോയില്‍ പോയി. ഇറ്റാവയില്‍നിന്ന്‌ ഒരു സൈക്കിളും കിട്ടിയിട്ടുണ്ട്‌....''.മിതഭാഷിയും അല്‌പം നാണക്കാരനുമായ ഈ കുട്ടിയാണോ ട്രാക്കില്‍ തീപടര്‍ത്തി റെക്കോഡുകള്‍ കടപുഴക്കുന്നത്‌ എന്ന്‌ നാം ശങ്കിച്ചു പോവും. ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാം...

  • അഫ്‌സലിനെ കണ്ടെത്തിയത്‌ എങ്ങനെയാണ്‌?
അഫ്‌സല്‍ എട്ടാം ക്ലാസിലാണ്‌ ഇവിടെ ചേര്‍ന്നത്‌. ആദ്യത്തെ വര്‍ഷം പരിശീലനത്തിലൊക്കെ മടിയനായിരുന്നു. ആ ഉഴപ്പ്‌ കാരണം കാര്യമായി വിജയങ്ങളൊന്നുമുണ്ടായില്ല. അവന്‌ നല്ല കഴിവുകളുണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായിരുന്നു. വേണ്ട ഉപദേശനിര്‍ദേശങ്ങളൊക്കെ കൊടുത്തപ്പോള്‍ മടിയൊക്കെ മാറ്റി മിടുക്കനായി. പിന്നീട്‌ 9ല്‍ പഠിക്കുമ്പോള്‍ സംസ്ഥാനമേളയില്‍ 3000ലും 1500ലും ഫസ്‌റ്റ്‌ വന്നു. ഇപ്പോള്‍ നന്നായി പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌.''
  • സ്‌കൂളിലെ പരിശീനരീതികളെങ്ങനെയാണ്‌?
``താല്‌പര്യം കാണിക്കുന്ന എല്ലാ കുട്ടികളെയും പരിശീലനത്തിനിറക്കും. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന മത്‌സരങ്ങളില്‍ വിജയിക്കുന്നവര്‍ അടുത്ത ഘട്ടങ്ങളിലേക്ക്‌ കയറിപ്പോകും. ആരെയും നമ്മള്‍ തിരഞ്ഞ്‌ മാറ്റുന്ന ഏര്‍പ്പാടില്ല.
രാവിലെ ആറരയ്‌ക്ക്‌ പരിശീലനം ആരംഭിക്കും. എട്ടരവരെ തുടരും. വൈകിട്ട്‌ നാല്‌ മുതല്‍ അഞ്ചര വരെയും പരിശീലനമുണ്ടാവും. 18 കുട്ടികള്‍ ഈ വര്‍ഷം സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിജയികളായി. 13 കുട്ടികള്‍ ദേശീയ മീറ്റിലും പങ്കെടുത്തു. 30 പോയിന്റോടെ ദേശീയ മീറ്റിലെ രണ്ടാമത്തെ മികച്ച സ്‌കൂള്‍ ഞങ്ങളാണ്‌.''

  • അഫ്‌സലിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍...?
``ഒരു മികച്ച രാജ്യാന്തര താരമാകാനുള്ള എല്ലാ ഗുണങ്ങളും അഫ്‌സലിനുണ്ട്‌. ഇറ്റാവയില്‍ 800 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡാണ്‌ അവന്‍ തകര്‍ത്തത്‌. ഇപ്പോഴിതാ ഏഷ്യന്‍ മീറ്റിലെ ഇരട്ട സ്വര്‍ണ്ണനേട്ടം. ഭാഗ്യവും കൂടി തുണച്ചാല്‍ അവന്‍ വലിയ നേട്ടങ്ങളിലെത്തും.''
  • കേരളമെങ്ങുമുള്ള വിദ്യാര്‍ത്ഥികളോട്‌ എന്തു പറയാനുണ്ട്‌?
``സ്‌പോര്‍ട്‌സിലായാലും ജീവിതത്തിലായാലും അച്ചടക്കം ആണ്‌ ഏറ്റവും പ്രധാനം. ഒരു ലക്ഷ്യം നിശ്ചയിച്ച്‌ കൃത്യമായും കഠിനമായും പ്രയത്‌നിക്കുക. രക്ഷിതാക്കളെയും ഗുരുക്കന്മാരെയും സ്‌നേഹിക്കുക, ബഹുമാനിക്കുക.സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വച്ച്‌ ഒന്നിലുമിറങ്ങാതിരിക്കുക. അതൊക്കെ താനെ വന്നെത്തിക്കൊള്ളും. വന്ന വഴി മറക്കാതിരിക്കുക.'' 

Top News

Labour India