BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday, 24 May 2013

എണ്‍പതാം വയസ്സില്‍ എവറസ്റ്റിന് മുകളില്‍!!!


നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഏത് വന്‍ പ്രതിബന്ധവും കീഴടങ്ങുമെന്നതിന് ഇതാ ഒരു പുതിയ ദൃഷ്്ടാന്തം! തന്റെ എണ്‍പതാം വയസ്സില്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനുമുകളില്‍ കാലുകുത്തിക്കൊണ്ട് ജപ്പാന്‍കാരന്‍ യുയിച്ചിറോ മിയുറ ചരിത്രം തിരുത്തിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ മകനും ആറ് നേപ്പാളി ഷെര്‍പ്പകളും ഒപ്പമുണ്ടായിരുന്നു.
യുയിച്ചിറോ മിയുറ
 ഇതിനു മുന്‍പ് തന്റെ എഴുപതാം വയസ്സിലും പിന്നീട് എഴുപത്തഞ്ചാം വയസ്സിലും എവറസ്റ്റിനെ കീഴടക്കിയ ചരിത്രമുണ്ട് ഈ തളരാത്ത പോരാളിക്ക്. സ്‌കീയിംഗ് എന്ന കായികവിനോദത്തിലും ഇദ്ദേഹം മുടിചൂടാമന്നനായിരുന്നു. ഒരുകാലത്ത് സ്പീഡ് സ്‌കീയിംഗില്‍ ലോകറെക്കോഡും ഇദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു.അപകടത്തില്‍പ്പെട്ട് രംഗത്ത് നിന്ന് പിന്‍വാങ്ങുക യായിരുന്നു. പിന്നീട് പലപ്പോഴായി ഹൃദയശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു.
76-ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയ നേപ്പാളുകാരനായ മിന്‍ ബഹാദൂര്‍ ഷെര്‍ചന്റെ പേരിലായിരുന്ന റെക്കോഡാണ് മിയുറ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

യുയിച്ചിറോ മിയുറ എവറസ്റ്റ് കൊടുമുടിയില്‍ - വീഡിയോ കാണുന്നതിനും സംഭാഷണം കേള്‍ക്കുന്നതിനും 
താഴെക്കാണുന്ന ചിത്രം ക്ലിക്ക് ചെയ്യുക.



മിന്‍ ബഹാദൂര്‍ ഷെര്‍ചന്‍
എന്നാല്‍ ഇപ്പോള്‍ 81 കഴിഞ്ഞ ഷെര്‍ച്ചന്‍ എവറസ്റ്റിലേക്കുള്ള തന്റെ പുതിയ ദൗത്യം ആരംഭിച്ചുകഴഞ്ഞ സ്ഥിതിക്ക് മിയുറയുടെ റെക്കോഡ് എത്രനാളത്തേയ്ക്ക് എന്നതാണ് ചോദ്യം!

നാഷണല്‍ ജോഗ്രഫി ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിജയം

ഇന്ത്യന്‍ വംശജനായ 12 വയസ്സുകാരന്‍ സാത്വിക് കാര്‍ണിക് അമേരിക്കയില്‍ നടന്ന ലോകപ്രശസ്തമായ നാഷണല്‍ ജോഗ്രഫി ബീ മത്സരത്തില്‍ വിജയിയായി. കര്‍ണാടകയില്‍നിന്ന് യു. എസില്‍ കുടിയേറിയ ഈ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥി ഭൂമിശാസ്ത്രപരമായ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം പറഞ്ഞാണ് മത്സരത്തില്‍ വിജയം നേടിയത്! 
സാത്വിക് കാര്‍ണിക് മാതാപിതാക്കളോടും സഹോദരനോടുമൊപ്പം

ഭൂമധ്യത്തില്‍നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മലയേത് എന്ന ചോദ്യത്തിന് ഇക്വഡോറിലെ ചിംബൊറാസോ എന്ന് ശരിയുത്തരം നല്‍കിയതോടെയാണ് സാത്വിക് വിജയപീഠം കയറിയത്. മത്സരത്തില്‍ ഫൈനലില്‍ പങ്കെടുത്ത പത്തുപേരില്‍ എട്ടും ഇന്ത്യന്‍ വംശജരായിരുന്നു എന്നത് പ്രത്യേകശ്രദ്ധ നേടി. പതിമൂന്നര ലക്ഷം രൂപ(25000 ഡോളര്‍), ഗാലപ്പഗോസ് ദ്വീപിലേക്ക് സൗജന്യയാത്ര, നാഷണല്‍ ജോഗ്രഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വം എന്നിവയാണ് കാര്‍ണികിന്  സമ്മാനമായി ലഭിക്കുക. 
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സാത്വികിന്റെ ജ്യേഷ്ഠസഹോദരന്‍ ഈ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.
അമേരിക്കയിലെ നോര്‍ഫോക്കില്‍ താമസിക്കുന്ന സാത്വിക്, കിംഗ് ഫിലിപ്പ് റീജണല്‍ മിഡില്‍ സ്‌കൂളില്‍ ഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്.

ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ പുരസ്‌ക്കാരം


കുഞ്ഞുകഥകളിലൂടെ പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം.

ഇന്ത്യയില്‍നിന്ന് പ്രശസ്ത കന്നട എഴുത്തുകാരനും എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ യു. ആര്‍. അനന്തമൂര്‍ത്തിയും ഇത്തവണ ബുക്കറിന് പരിഗണിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക കൃതിയ്ക്കല്ല, ലിഡിയയുടെ സമഗ്രസംഭാവനയ്ക്കാണ് ഈ ബുക്കര്‍ പുരസ്‌ക്കാരം. അരക്കോടിയോളം രൂപ (60,000 പൗണ്ട്) സമ്മാനത്തുകയായി ലഭിക്കും.
ഒന്നോ രണ്ടോ വാചകങ്ങളിലോ ഒരു ഖണ്ഡികയിലോ ഒക്കെയാണ് ലിഡിയയുടെ മിക്ക കഥകളും. ഏറ്റവും നീണ്ട കഥകളാകട്ടെ രണ്ടോ മൂന്നോ പേജ് വരുന്നവയും! ഏഴ് കഥാ സമാഹാരങ്ങളും 'കഥയുടെ അവസാനം' എന്ന ഏക നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബ്രേക്ക് ഇറ്റ് ഡൗണ്‍' (1986), 'ഓള്‍മോസ്റ്റ് നോ മെമ്മറി' (1997), 'സാമുവല്‍ ജോണ്‍സന്‍ ഈസ് ഇന്‍ഡിഗ്‌നന്റ്' (2002), 'വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്'(2007) തുടങ്ങിയവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.
ലിഡിയ ഡേവിസും നോവലിന്റെ കവര്‍ ചിത്രവും
പ്രശസ്തയായ വിവര്‍ത്തകയുമാണ് ലിഡിയ ഡേവിസ്. ഫ്രഞ്ച് എഴുത്തുകാരായ മാര്‍സല്‍ പ്രുസ്ത്, ഗുസ്‌തേവ് ഫേ്‌ളാബേര്‍ തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തതിന് ഫ്രാന്‍സിലെ ഉന്നത ബഹുമതിയായ 'ഷെവലിയര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' എന്ന ബഹുമതിയും ലിഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രുസ്തിന്റെ 'സ്വാന്‍സ് വേ' ഫേ്‌ളാബേറിന്റെ 'മാഡം ബോവറി' എന്നീ പ്രശസ്ത കൃതികളും ലിഡിയ വിവര്‍ത്തനം ചെയ്തവയില്‍ പെടുന്നു.
അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സിലുള്ള നോര്‍ത്താംപ്ടണില്‍ 1947ല്‍ ജനിച്ചു. പിതാവ് റോബര്‍ട്ട് ഗോര്‍ഹം ഡേവിസ് ഇംഗ്ലീഷ് പ്രൊഫസറും സാഹിത്യവിമര്‍ശകനുമായിരുന്നു. മാതാവ് ഹോപ് ഹെയ്ല്‍ ഡേവിസ് അധ്യാപികയും ചെറുകഥാകൃത്തുമായിരുന്നു. ന്യൂയോര്‍ക്കിലുള്ള അല്‍ബനി സര്‍വ്വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിഗ് പ്രൊഫസ്സറാണ് ഇപ്പോള്‍ ലിഡിയ ഡേവിസ്.

മുന്‍പ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരം നേടിയവര്‍:
ഇസ്മയില്‍ കാദര്‍ (2005)
ചിനുവ ആച്ചെബി (2007)
ആലിസ് മണ്‍റോ (2009)
ഫിലിപ് റോത്ത് (2011)

സൂപ്പര്‍ ചാര്‍ജറുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ലോകത്താകെ മാതൃകയാവുന്നതിന്റെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കഴിഞ്ഞനാളുകളില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരു കണ്ടുപിടിത്തക്കഥ. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഇഷ ഖരെ ആണ് പുതിയ കഥയിലെ നായിക.

മൊബൈല്‍ ഫോണും മറ്റും നൊടിയിടയില്‍ ചാര്‍ജ്‌ചെയ്യാന്‍ സഹായിക്കുന്ന ഒരത്ഭുത ചാര്‍ജര്‍ കണ്ടുപിടിച്ചതിന് 50000 ഡോളര്‍ സമ്മാനത്തുകയുള്ള ഇന്റല്‍ ഫൗണ്ടേഷന്‍ യംഗ് സയന്റിസ്റ്റ്  അവാര്‍ഡ്  നേടിയിരിക്കുകയാണ് കക്ഷി. ഇഷ കണ്ടുപിടിച്ച വളരെ ചെറിയ സൂപ്പര്‍ കപ്പാസിറ്റര്‍ ബാറ്ററിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വെറും 20 സെക്കന്‍ഡ് മതിയാവുമത്രേ!


മികച്ച ചാര്‍ജര്‍ കണ്ടെത്തുന്നതില്‍ വമ്പന്‍ മൊബൈല്‍ കമ്പനികള്‍പോലും വേണ്ടത്ര വിജയം കാണാതെ വട്ടം കറങ്ങുന്നതിനിടയിലാണ് ഈ പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയുടെ സ്വപ്ന സമാനനേട്ടം ലോകശ്രദ്ധനേടുന്നത്. ലോകത്തെ ഭീമന്‍ കമ്പനികളിലൊന്നായ ഗൂഗിള്‍ ഇഷയെ നോട്ടമിട്ടുകഴിഞ്ഞതായാണ് വാര്‍ത്തകള്‍.

Sunday, 12 May 2013

അമേരിക്കയെ വിസ്മയിപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി!

നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുള്ള, അമേരിക്കയിലെ ബര്‍ക്ക്‌ലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെയാകെ അമ്പരപ്പിച്ച നേട്ടവുമായി ഇതാ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി! കൊല്‍ക്കത്തയില്‍ ജനിച്ച രിതങ്കര്‍ ദാസ് എന്ന പതിനെട്ടുവയസ്സുകാരനാണ് ഏവര്‍ക്കും അത്ഭുതമായി മാറിയിരിക്കുന്നത്.

പാഠ്യ പാഠ്യേതരരംഗത്തെ മികവിനുള്ള മെഡല്‍ നേടുന്ന യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന അസുലഭ നേട്ടമാണ്  രിതങ്കര്‍ കൊയ്തിരിക്കുന്നത്.
1871ല്‍ ഏര്‍പ്പെടുത്തപ്പെട്ട ഈ മെഡല്‍ എല്ലാ വര്‍ഷവും അന്യാദൃശ മികവ് കാട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിവരികയാണ്. രിതങ്കറാകട്ടെ ബയോ എന്‍ജിനീയറിംഗ് ബിരുദ പരീക്ഷയ്ക്ക് എട്ട് A+ കളോടെ 200 ക്രെഡിറ്റ് പേയിന്റും 3.99 ഗ്രേഡ് പോയിന്റ് ആവറേജും നേടിയാണ് മെഡലിന് അര്‍ഹനായത്. വെറും പതിനെട്ട് വയസ്സില്‍ ഇതൊരു റെക്കോഡാണ്.
രിതങ്കറിന്റെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകാന്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ മുന്‍കാല വിദ്യാര്‍ത്ഥികളുടെ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാവും. ഇന്റല്‍ സ്ഥാപകന്‍ ഗോര്‍ഡന്‍ മൂര്‍, മൗസ് കണ്ടുപിടിച്ച ഡഗ് ഏംഗല്‍ബര്‍ട്ട് തുടങ്ങി നിരവധി നോബല്‍ ജേതാക്കള്‍ വരെയുണ്ടിതില്‍. ഇന്ത്യയില്‍നിന്ന് ജയപ്രകാശ് നാരായന്‍, പൃഥിരാജ് ചൗഹാന്‍, പാക്കിസ്ഥാനില്‍നിന്ന് സുള്‍ഫിക്കര്‍ അലി ഭൂട്ടോ തുടങ്ങിയവരും ഈ ലിസ്റ്റില്‍ വരും. ഇവരുള്‍പ്പെടെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമാണ് കൊച്ചു രിതങ്കര്‍ ഈ ചെറുപ്രായത്തില്‍ നേടിയതെന്നര്‍ത്ഥം!
രിതങ്കറുമായുള്ള അഭിമുഖം ശ്രദ്ധക്കൂ...



ബിരുദപഠനത്തിനുള്ള പ്രായമാകും മുന്‍പുതന്നെ ബിരുദം സ്ത്യുത്യര്‍ഹമാംവിധം നേടിക്കഴിഞ്ഞ ഈ മിടുമിടുക്കന്‍ ഇനി ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദത്തിന് വിഖ്യാതമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടിക്കഴിഞ്ഞു. മാത്രമല്ല, മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റിനും ഈ ബുദ്ധിശാലിക്ക് പ്രവേശനം തരപ്പെട്ടുകഴിഞ്ഞു.


Top News

Labour India